ഇസ്‌ലാമിക സംസ്‌കൃതിയുടെ കഥകള്‍ പറഞ്ഞിരുന്ന ആ മിനാരങ്ങളും ഖുബ്ബകളും????




വഹാബീ ശ്‌മശാനവിപ്ലവത്തിന്റെ കൈക്കരുത്തിന്നിരയായി തകര്‍ന്നുവീണതാണ്‌ ആ ഖുബ്ബകളും മിനാരങ്ങളും. ഇസ്‌ലാമിക സംസ്‌കൃതിയുടെ കഥകള്‍ പറഞ്ഞിരുന്ന ആ മിനാരങ്ങളും ഖുബ്ബകളുംകല്ലറകളും ഓര്‍മകളോട്‌ കലാപത്തിലേര്‍പ്പെട്ട ക്രൂരരായ വഹാബികള്‍ നിലംപരിശാക്കി.സാമ്രാജ്യത്വ ലക്ഷ്യം അങ്ങനെ അവര്‍ അപ്രതീക്ഷിത വേഗതയിലും വൈദഗ്‌ധ്യത്തിലും സാക്ഷാല്‍കരിച്ചു. ഉന്‍വാനുല്‍മജ്‌ദ്‌ എന്ന പുസ്‌തകത്തില്‍ ഇക്കാര്യം പറയുന്നു: ``മക്ക, മദീന, യമന്‍, തിഹാമ, ഒമാന്‍, ഇഹ്‌സാഅ്‌, നജ്‌ദ്‌ തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളില്‍ ഖബറുകള്‍ക്ക്‌ മീതെ നിര്‍മിക്കപ്പെട്ട ഖുബ്ബകള്‍ അവര്‍ പൊളിച്ചുനീക്കി.'' (ഉന്‍വാനുല്‍ മജ്‌ദ്‌) 1/90) ചരിത്രം കണ്ട ഏറ്റവും വലിയ ശ്‌മശാനവിപ്ലവകാരി ഇബ്‌നുഅബ്‌ദുല്‍വഹാബിനെ വാഴ്‌ത്താനായി എഴുതപ്പെട്ട പുസ്‌തകമാണ്‌ ഉന്‍വാനുല്‍ മജ്‌ദ്‌ ഫീ താരീഖിന്നജ്‌ദ്‌. പുസ്‌തകം തുടരുന്നു: ``വഹാബി സംഘം ഇരുപതുദിവസം മക്കയില്‍ താമസിച്ചു. എല്ലാ ദിവസവും കാലത്തു പുറപ്പെട്ടു ഖുബ്ബകള്‍ പൊളിച്ചുനീക്കി തിരിച്ചു വരുമായിരുന്നു അവര്‍. മക്കയില്‍ ഒരൊറ്റ ജാറവും ഖുബ്ബയും അവശേഷിപ്പിച്ചില്ല. എല്ലാം നിലംപരിശാക്കി.'' (ഉന്‍വാനുല്‍ മജ്‌ദ്‌ 1/123)ഇപ്രകാരം മദീനയിലും ആവര്‍ത്തിച്ചു.കെ സി അബൂബക്കര്‍ മൗലവി ഉഗ്രപുരം, ഇകെ മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ്‌ അറബിമലയാള മാസികയില്‍ എഴുതി:``1801 ഏപ്രില്‍ 30-ാം തീയതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബിസൈന്യം കര്‍ബലാപട്ടണം വളഞ്ഞു. പട്ടണവാസികളില്‍ ഒരു ഭാഗത്തെ ആളുകളെ അവര്‍ കൊന്നുകളഞ്ഞു.ഹുസൈന്‍(റ)വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാടായി കൊടുത്തിരുന്ന വിലപിടിച്ച രത്‌നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന്‌ അസഹ്യമായി തോന്നിയില്ല.വഹാബികള്‍ ഈ അവസരം അസ്സലായി ഉപയോഗിച്ചു. അവര്‍ വേഗം ഹിജാസിലേക്കു കുതിക്കുകയും ഹറമയ്‌നിയില്‍(മക്ക,മദീന)പ്രവേശിക്കുകയും ചെയ്‌തു. അവിടെയുണ്ടായിരുന്ന ഔലിയാക്കളുടെ ഖബറുകളും മറ്റും പൊളിച്ചു. രത്‌നങ്ങളും മറ്റും കൊള്ളയടിച്ചു പരസ്യമായി മാര്‍ക്കറ്റില്‍ ലേലം ചെയ്‌തു വിറ്റു.പിന്നീട്‌ ഔലിയാക്കളുടെ ജാറങ്ങള്‍ പൊളിക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വഴിപാടായിക്കിട്ടിയ ഹദ്‌യകളും വിലപിടിച്ച സാധനങ്ങളും പിടിച്ചെടുക്കുകയും മഖാമിലെ അന്തേവാസികളെ ആട്ടിയോടിക്കുകയും ചെയ്‌തു....''(അല്‍ ഇത്തിഹാദ്‌ 1956 സെപ്‌തംബര്‍. പുസ്‌തകം 3 ലക്കം7)ഇന്ത്യന്‍മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും എന്ന പുസ്‌തകത്തില്‍ ഇ മൊയ്‌തുമൗലവിയും ഇക്കാര്യം ഹ്രസ്വമായി വരച്ചിട്ടിട്ടുണ്ട്‌, 67,68,69 പുറങ്ങളില്‍.കൊള്ളയും കൊലയും നടത്തിയാണ്‌ ആദര്‍ശപ്രസ്ഥാനം നാള്‍വഴികള്‍ താണ്ടിയതെന്ന്‌ വിശദീകരിക്കുന്ന സജീവ സാക്ഷ്യങ്ങളാണിതൊക്കെ. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ക്കു നേരെ ചീറിയടുത്ത താലിബാന്‍ തീവ്രവാദത്തിന്റെ ദാര്‍ശനിക പശ്ചാത്തലം എവിടെയാണെന്നത്‌ ഇതൊക്കെ വായിച്ചറിയുമ്പോള്‍ നമുക്ക്‌ അനാവൃതമാവാതിരിക്കില്ല. ആദര്‍ശ പ്രതിയോഗികളായമുസ്‌ലിംകളോടുള്ള വഹാബി നിലപാടിതാണെങ്കില്‍ അമുസ്‌ലിംകളോടും ചിഹ്നങ്ങളോടുമുള്ള അവരുടെ അസഹിഷ്‌ണുത എത്ര മാരകമായിരിക്കും?അന്ത്യവിശ്രമസങ്കേതങ്ങള്‍ അനാചാരക്കൂടുകളാണെന്ന്‌ വിശ്വാസത്തിന്റെ പേരു പറഞ്ഞുധരിപ്പിച്ചായിരുന്നു എല്ലാ ആക്രമണങ്ങളും. സത്യം എന്താണ്‌? മഹാത്മാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്‌ബറകളെ ആദരിക്കലും പരിചരിക്കലുമൊന്നും അനാചാരപ്രവൃത്തികളല്ല. നബി(സ)യുടെ ഖബറിന്‍മേല്‍ സുഗന്ധം പുകച്ചിരുന്ന അബ്‌ദുല്ലാഹില്‍ മുജ്‌മിര്‍ എന്നൊരാളെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്‌. ഇമാം ത്വബ്‌റാനി(റ) എഴുതി: ``ഇദ്ദേഹത്തിന്‌ മുജ്‌മിര്‍ (സുഗന്ധവസ്‌തുക്കള്‍ കത്തിക്കുന്നയാള്‍) എന്നു പേര്‌ കിട്ടാന്‍ കാരണം, അദ്ദേഹം നബി(സ)യുടെ ഖബറിനരികില്‍ ഇപ്രകാരം ചെയ്യാറുള്ളതുകൊണ്ടാണ്‌. ഇദ്ദേഹം ഉമര്‍(റ)ന്റെ അധീനതയിലുള്ള വ്യക്തിയായിരുന്നു.''(അല്‍ മുഅ്‌ജമുസ്വഗീര്‍ 2/32)ഇപ്രകാരം നബി(സ)യുടെ ഖബര്‍ സംരക്ഷിക്കാനും പരിപാലിക്കാനുമായി ഒരു ഖാദി തന്നെ ഉണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം. ഇമാം ത്വബ്‌റാനി തന്നെ എഴുതുന്നു: ``യഹ്‌യബുനുസഈദ്‌ അബൂസകരിയ്യ അല്‍മദനി(റ) റസൂലിന്റെ ഖബറിന്റെ സംരക്ഷകനാണ്‌.''(അല്‍ മുഅ്‌ജമുല്‍ ഔസഥ്‌. 3/202)ഖബര്‍ പരിപാലിക്കുന്നതു പോലെത്തന്നെയാണ്‌ അവിടെ മറമാടപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതും. അതും അനാചാരമല്ല. റസൂലിനെ ചാണിനു ചാണായി പിന്തുടര്‍ന്നതു കാരണം മുത്തബിഉസ്സുന്ന എന്ന ഖ്യാതി നേടിയ സ്വഹാബിപ്രമുഖനാണ്‌ അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ). അദ്ദേഹത്തെപ്പറ്റി അബ്‌ദുല്ലാഹിബ്‌നുദീനാനി(റ)നെ ഉദ്ധരിച്ച്‌ ഇമാം ബൈഹഖി എഴുതി: ``റസൂലിന്റെ ഖബര്‍ശരീഫിനരികില്‍ ഇബ്‌നുഉമര്‍(റ)നില്‍ക്കുന്നത്‌ ഞാന്‍ കണ്ടു.
റസൂല്‍(സ)നോട്‌ സലാം പറയുന്നു. പിന്നീടവിടെ വച്ച്‌ പ്രാത്ഥിക്കുന്നു, പിന്നീട്‌ അബൂബക്കര്‍(റ), ഉമര്‍(റ)എന്നിവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചു.''(അസ്സുനനുല്‍കുബ്‌റാ 245/5)
ഉബൈദുല്ലാഹിബ്‌നു അബ്‌ദുല്ലാഹിബ്‌നു ഉത്‌ബത്‌ പറയുന്നു: ``സ്വഹാബിപ്രമുഖനുംനബി(സ)യുടെ ഇഷ്‌ടതോഴനുമായ ഉസാമതുബ്‌നുസൈദ്‌(റ) ആയിശ(റ)യുടെ റൂമിനരികില്‍ (അതിലാണല്ലോ നബി(സ)യെ മറമാടിയിട്ടുള്ളത്‌)വച്ചു പ്രാര്‍ത്ഥിക്കുന്നത്‌ ഞാന്‍ കണ്ടു. അപ്പോള്‍ മര്‍വാന്‍ കടന്നുവരികയും തന്റെ സംസാരം ഉസാമ(റ)യെ കേള്‍പ്പിക്കുകയും ചെയ്‌തു. തല്‍സമയം ഉസാമ(റ) പറഞ്ഞു: ``നിശ്ചയം, മോശക്കാരനായ നീചനോട്‌ അല്ലാഹു ദേഷ്യപ്പെടുമെന്ന്‌ നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.'' ഈ സംഭവം ത്വബ്‌റാനി(റ) അല്‍ മുഅ്‌ജമുല്‍ കബീര്‍ 1/16ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ ഹദീസ്‌ കുറ്റമറ്റതാണെന്നും ശരിയായ പരമ്പരയുള്ളതാണെന്നും ഹാഫിള്‌ റിയാഉല്‍ മഖ്‌ദസി(റ) അല്‍ മുഖ്‌താറാത്‌ 4/105ലും ഇമാം നൂറുദ്ദീനില്‍ ഹയ്‌സമി(റ) മജ്‌മഉവാഇദ്‌ 8/64,65ലും രേഖപ്പെടുത്തിയിട്ടുണ്ട്‌.അദ്ദേഹം തന്റെ പിതാവില്‍ നിന്ന്‌ ഉദ്ധരിക്കുന്നു: ``സ്വഹാബി പ്രമുഖന്‍ അനസുബ്‌നു മാലിക്‌ (റ) നബി(സ)യുടെ ഖബറിനരികില്‍ വന്നു; എന്നിട്ട്‌ തന്റെ ഇരുകരവും ഉയര്‍ത്തിനിന്നു. നബി(സ)യുടെ മേല്‍ വല്ലതും തുറന്നുവിടുകയാണോ എന്നുപോലും ഞാന്‍ കരുതി. പിന്നെ അദ്ദേഹം പിരിഞ്ഞുപോയി.'' ഈ സംഭവം ഇമാം ബൈഹഖി (റ) ശുഅ്‌ബുല്‍ ഈമാന്‍
3/491ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.സ്വഹീഹുല്‍ ബുഖാരിയില്‍ 18 തവണയും സ്വഹീഹുല്‍ മുസ്‌ലിമില്‍ 31 തവണയും ഹദീസുദ്ധരിച്ചിട്ടുള്ള താബിഉകളിലെ പ്രമുഖ പണ്ഡിതനാണ്‌ ഇമാം ഇബ്‌നു മുന്‍ഖദിര്‍(റ).ഇമാം മാലികിയുടെ പ്രശസ്‌തനായ ഗുരുക്കന്മാരിലൊരാള്‍.മനപ്രയാസമുണ്ടാകുമ്പോള്‍നബിതിരുമേനിയുടെ ഖബറിടത്തില്‍ പോകുന്നയാളാണദ്ദേഹം. തന്റെ കവിള്‍ നബിയുടെ ഖബറിനോടു ചേര്‍ത്തുവച്ചാണ്‌ അദ്ദേഹം നില്‍ക്കാറുള്ളത്‌. തിരുനബിയുടെ ഖബറിടം തനിക്ക്‌ വലിയൊരാശ്വാസമാണെന്നദ്ദേഹം പറഞ്ഞതായി രേഖയുണ്ട്‌. ഹാഫിളുദ്ദനബിയാണത്‌ എഴുതിയിട്ടുള്ളത്‌.
മുസ്‌ലിംകളുടെ രണ്ടാം പ്രമാണമായ ഹദീസുകളുടെ മുഖ്യ സമാഹര്‍ത്താക്കളായ ഇമാം ബുഖാരിയും മുസ്‌ലിമും ഇദ്ദേഹത്തില്‍നിന്ന്‌ നിരവധി തവണ ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ഹദീസ്‌ പറയുന്നവരെ കൃത്യമായി വിലയിരുത്തി മാത്രം സമാഹാരം പൂര്‍ത്തിയാക്കിയ ഇവര്‍ക്കൊന്നുമില്ലാത്ത അസ്‌പൃശ്യതയാണ്‌ മഹദ്‌വ്യക്തിത്വങ്ങളുടെ അന്ത്യവിശ്രമസ്ഥാനങ്ങളോടും തിരുശേഷിപ്പുകളോടും അപദാനങ്ങളോടും വഹാബി വിഭാഗങ്ങള്‍ പുലര്‍ത്തുന്നത്‌.ഹിജ്‌റ 287ല്‍ ദിവംഗതനായ ഹാഫിള്‌ ഇബ്‌നുഅബീ ആസ്വിം(റ) എഴുതി: ``സ്വഹാബി പ്രമുഖനും സ്വര്‍ഗംകൊണ്ട്‌ തിരുനബിയില്‍ നിന്ന്‌ സുവിശേഷം കിട്ടിയവരിലൊരാളുമായ ത്വല്‍ഹത്തുബ്‌നു ഉബൈദില്ലാഹി (റ), എഴുപതിനായിരം ദിര്‍ഹമിന്‌ വാങ്ങിയ വീട്ടിലാണ്‌അദ്ദേഹത്തിന്റെ ഖബറിടം. പണ്ഡിതന്മാരും മഹത്തുക്കളും വല്ല പ്രയാസവുമുണ്ടായാല്‍ ത്വല്‍ഹത്ത്‌(റ)ന്റെ ഖബറിന്നരികില്‍ പ്രാര്‍ത്ഥന നടത്തും. പണ്ടു മുതലേ നമ്മുടെ
ഗുരുക്കന്മാര്‍ അവരുടെ മുന്‍ഗാമികള്‍ ഇപ്രകാരം ചെയ്യുന്നത്‌ കണ്ടതാണ്‌.'' (അല്‍ ആഹാദുവല്‍ മസാനി 1/163)ഹിജ്‌റ 285ല്‍ വഫാത്തായ പ്രമുഖ പണ്ഡിതന്‍ ഇമാം ഇബ്രാഹീമുല്‍ഹര്‍ബി(റ)യും ഹിജ്‌റ 330ല്‍ വഫാത്തായ ഇമാം അബൂഅബ്‌ദില്ലാഹില്‍ മഹാമിലി(റ)യും പറയുന്നു; സ്വൂഫീ നേതാവായ ശൈഖ്‌ മഅ്‌റൂഫുല്‍ കര്‍ഖി(റ)യുടെ മഖ്‌ബറ വലിയ ആശ്വാസകേന്ദ്രമാണെന്ന്‌ പരീക്ഷിച്ചു ഫലം തെളിഞ്ഞതാണ്‌. ഇമാം മഹാമിലി(റ)യുടെ വാക്കുകളില്‍:എഴുപതുവര്‍ഷമായി എനിക്കാഖബറിനെക്കുറിച്ചറിയും. ബുദ്ധിമുട്ടനുഭവിക്കുന്ന ഏതൊരാളും അവ ദൂരീകരിക്കുന്നതിനായി മഅ്‌റൂഫുല്‍കര്‍ഖി(റ)യുടെ ഖബറിങ്കലെത്തിയാല്‍ അവന്റെ പ്രയാസം അല്ലാഹു നീക്കിക്കൊടുക്കാതിരുന്നിട്ടില്ല. (താരീഖ്‌ ബഗ്‌ദാദ്‌ 1/123) ഖത്തീബുല്‍ ബഗ്‌ദാദി-മരണം ഹി:463)ഹിജ്‌റ 80ല്‍ ജനിച്ച്‌ 150ല്‍ ദിവംഗതനായ പണ്ഡിതനാണ്‌ ഇമാം അബൂഹനീഫ(റ). ഇമാം ശാഫി(റ)ഇദ്ദേഹത്തെ കണ്ടിട്ടില്ല. കാരണം, ഹിജ്‌റ 150ലാണ്‌ ഇമാം ശാഫിഈ (റ) ജനിക്കുന്നത്‌. എന്നാല്‍ ഇമാം ശാഫിഈ ബഗ്‌ദാദിലെത്തുമ്പോള്‍ എല്ലാ ദിവസവും ഇമാം അബൂഹനീഫ(റ)ന്റെ മഖ്‌ബറയില്‍ പോവുകയും അനുഗ്രഹം വാങ്ങുകയും ചെയ്‌തിരുന്നു.``എനിക്ക്‌ പ്രത്യേകം വല്ല ആവശ്യവും നേരിട്ടാല്‍ ഞാന്‍ രണ്ടുറക്‌അത്‌നിസ്‌ക്കരിക്കുകയും ഇമാം അബൂഹനീഫ(റ)യുടെ മഖ്‌ബറയില്‍ പോവുകയും അവിടെവച്ച്‌പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു. അക്കാരണത്താല്‍ എന്റെ ആവശ്യം നിറവേറാതിരുന്നിട്ടില്ല.'' (താരീഖു ബാഗ്‌ദാദ്‌ 1/132 -ഹാഫിള്‌ ഖത്തീബൂല്‍ ബഗ്‌ദാദി. മരണം ഹിജ്‌റ 463/ അഖ്‌ബാറു അബീഹനീഫ 1/94 - ഖാളി അബൂ അബ്‌ദില്ലാഹി സ്സ്വയ്‌മരി ;മരണം: ഹിജ്‌റ 436)തൗഹീദിനോടുള്ള പ്രതിബദ്ധതയല്ല ചരിത്ര സാക്ഷ്യങ്ങളോടുള്ള പക തന്നെയാണ്‌ ഇവരുടെ അതിക്രമങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കുമുള്ള ഒരേയൊരു ഹേതു. അനിസ്‌ലാമികതയുടെ ഇടങ്ങളായിരുന്നു ആ ഖുബ്ബകളും മിനാരങ്ങളുമെങ്കില്‍ ലോകം കണ്ട വലിയ മഹാത്മാക്കളൊന്നും അവിടേക്ക്‌ പോവില്ലല്ലോ. വിജ്ഞാനങ്ങള്‍ക്കും വസ്‌തുതകള്‍ക്കും എതിര്‍ ശബ്‌ദങ്ങള്‍ക്കും നേരെ കടുത്ത അസഹിഷ്‌ണുത പുലര്‍ത്തുന്നതാണ്‌ സത്യത്തില്‍ വഹാബിസം
അലവി സഖാഫി കൊളത്തൂര്‍

അഭിപ്രായങ്ങളൊന്നുമില്ല: